പൊന്നാനി: പൊന്നാനി ചമ്രവട്ടത്ത് ചെരുപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാക്കൾ പിടിയിലായി. സംഭവത്തിൽ പൊന്നാനി 66 ഉന്നതിയിൽ താമസിക്കുന്ന അൻസാർ (32), അൻസാർ (30) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ചമ്രവട്ടം ജങ്ഷനിലെ ചെരുപ്പ് കടയിൽ നിന്നാണ് സിഗററ്റ് കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. നേരത്തെ ലഹരി വിൽപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയയാളെ വീട് കയറി ആക്രമിച്ച കേസിലും, വധശ്രമക്കേസുകളിലും പ്രതികളാണ് അറസ്റ്റിലായ യുവാക്കൾ. കാപ്പ പ്രകാരം അറസ്റ്റിലായി ജയിലിലായ ശേഷം പുറത്തിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തുകയായിരുന്നു ഇവർ.
പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷിബു, അനന്ത ലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ടിജിൻ, പ്രസൂൺ, നിഖിൽ, സജിൽ തുടങ്ങിയ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





























