വിതുര: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന ഷൂട്ടർമാർക്ക് തന്നെ ജഡം സംസ്കരിക്കാനുള്ള ചുമതലയും നൽകിയ പുതിയ സർക്കാർ ഉത്തരവ് വിതുര പഞ്ചായത്തിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഭൂരിഭാഗം എംപാനൽ ഷൂട്ടർമാരും കരാറിൽ നിന്ന് പിന്മാറിയതോടെ, പ്രദേശത്ത് കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മുൻപ് ഒരു പന്നിയെ വെടിവച്ചിടുന്നതിന് ഷൂട്ടർക്ക് 1,500 രൂപയും, ജഡം കുഴിച്ചുമൂടുന്നതിനുള്ള സ്ഥലവും മേൽനോട്ടവും പഞ്ചായത്ത് ഒരുക്കി അതിനായി 2,000 രൂപയും നൽകിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ജഡം സംസ്കരിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം ഷൂട്ടർമാർക്ക് തന്നെയാണ്.
സർക്കാർ നിർദേശമനുസരിച്ച് വെടിവച്ച് കൊല്ലുന്ന കാട്ടുപന്നികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ പഞ്ചായത്തിൽ പ്രത്യേക റജിസ്റ്റർ സൂക്ഷിക്കണം. ദൗത്യനിർവഹണത്തിൽ വീഴ്ചയില്ലെന്നും ജഡങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും പഞ്ചായത്ത് അധികൃതർ ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ നിലവിലെ ക്രമീകരണത്തിൽ റജിസ്റ്റർ സൂക്ഷിക്കുന്നതിന്റെ ആധികാരികത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വിതുര പഞ്ചായത്തിൽ ആറു എംപാനൽ ഷൂട്ടർമാരുടെ അപേക്ഷകൾ ലഭിച്ചിരുന്നെങ്കിലും പുതിയ വ്യവസ്ഥകൾ നിലവിൽ വന്നതോടെ ഒരാൾ മാത്രമാണ് കരാർ ഏറ്റെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 500-ലധികം കാട്ടുപന്നികളെ വെടിവച്ച് കൊന്നപ്പോൾ അവയുടെ സംസ്കാരം പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. പ്രതിസന്ധി തുടരുകയാണെങ്കിൽ കാട്ടുപന്നി ശല്യം കൂടുതൽ രൂക്ഷമാകുമെന്നും കൃഷിനാശം വർധിപ്പിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. ചില പ്രദേശങ്ങളിൽ കൂട്ടത്തോടെ ചത്തുകിടക്കുന്ന കാട്ടുപന്നികളെ സംസ്കരിക്കുന്നതിലും കാലതാമസം നേരിടുന്നതായി പരാതിയുണ്ട്.






























