തൃശ്ശൂർ : വാണിയംപാറയിൽ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തൃശ്ശൂർ കുരിയേച്ചറ സ്വദേശി ഷൈൻ ജോസ്, തിരുവനന്തപുരം അമരവിള സ്വദേശി ബിപിൻ രാജ് എന്നിവരാണ് പിടിയിലായത്. തിരഞ്ഞെടുപ്പ് കാലത്തെ കർശന പരിശോധനകൾക്കിടയിലാണ് ഈ ലഹരിവേട്ട നടന്നത്. തമിഴ്നാട് ഭാഗത്ത് നിന്ന് ടാറ്റ ടിയോഗോ കാറിൽ വരികയായിരുന്ന ഇവരെ സംശയം തോന്നിയതിനെ തുടർന്ന് എക്സൈസ് തടഞ്ഞുനിർത്തുകയായിരുന്നു. വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് ഇവരുടെ വാഹനം പരിശോധിച്ചത്.
ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 25 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പിടിയിലായവർ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നാണ് വാങ്ങിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തൃശ്ശൂർ കുരിയച്ചിറ ഭാഗത്തേക്കാണ് ലഹരിമരുന്ന് എത്തിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നത്. ഈ മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് എക്സൈസും പോലീസും നിലവിൽ അന്വേഷണം നടത്തി വരികയാണ്. സംശയിക്കുന്നവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.





























