കൊച്ചി : എറണാകുളം മേക്കപ്പാലത്ത് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പിടികൂടി. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സക്കറിയ എന്നിവരാണ് അറസ്റ്റിലായത്. കാക്കനാടുള്ള ഒരു റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ ഉടുമ്പിനെ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികൾ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയത്. കേസിൽ റെസ്റ്റോറന്റിലെ മറ്റു ജീവനക്കാരെ കൂടി പ്രതികളാക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
ഇത് ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാർ വിവരം വിജിലൻസിനെ അറിയിക്കുകയും, തുടർന്ന് വിജിലൻസ് നൽകിയ നിർദ്ദേശപ്രകാരം പണവുമായി എത്തുകയുമായിരുന്നു. കുറുപ്പുംപടിയിലുള്ള ഒരു ഹോട്ടലിന് സമീപം വെച്ച് പണം കൈമാറുന്നതിനിടെയാണ് എറണാകുളം വിജിലൻസ് സംഘം ഇവരെ കയ്യോടെ പിടികൂടിയത്.
കൈക്കൂലി ആവശ്യപ്പെട്ടതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് വിജിലൻസ് പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ ഉദ്യോഗസ്ഥരെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.






























