പത്തനംതിട്ട : യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കൊടുമൺ പോലീസ് പിടികൂടി. മുൻവരാഗ്യം കാരണം കൊടുമൺ ഇടത്തിട്ട ഐക്കരെത്ത് മുരുപ്പ് ഈറമുരുപ്പെൽ വീട്ടിൽ സുരേഷിന്റെ മകൻ അമൽ സുരേഷി(20)നെയും സുഹൃത്തിന്റെ പിതാവ് രഘുവിനെയും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്. ഐക്കരേത്ത് മുരുപ്പ് കരിമ്പന്നൂർ വീട്ടിൽ രാജുവിന്റെ മകൻ മണി (27), ഐക്കരേത്ത് മുരുപ്പ് ഗീതാഭവനം വീട്ടിൽ മുരളിയുടെ മകൻ ഗിരീഷ് (31) എന്നിവരാണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.
തിങ്കൾ രാത്രി 9 മണിക്ക് ഐക്കരേത്ത് മുരുപ്പിലാണ് സംഭവം. രഘുവിന്റെ വീട്ടിലേക്കുപോകുമ്പോഴായിരുന്നു അമലിനെ തടഞ്ഞുനിർത്തി പ്രതികൾ ആദ്യം മർദ്ദിച്ചത്. തുടർന്ന് രഘുവുമായി തിരിച്ചുവന്ന അമലിനെ അവിടെത്തന്നെ കാത്തുനിന്ന പ്രതികൾ തടഞ്ഞുനിർത്തി ചെള്ളയ്ക്കടിക്കുകയും ഒന്നാം പ്രതി കയ്യിൽ കരുതിയ കത്തികൊണ്ട് അമലിന്റെ കൈപ്പത്തിയുടെ പുറത്ത് ആഴത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
തടസ്സം പിടിച്ച രഘുവിനെയും വെട്ടി ഇയാളുടെ വലതുകൈക്ക് വെട്ടേറ്റു. ഇരുവർക്കും നേരേ പിന്നീട് കത്തിവീശിയ പ്രതികൾ ബഹളം കെട്ട് ആളുകൾ കൂടിയപ്പോഴേക്കും രക്ഷപ്പെടുകയായിരുന്നു. ആറിന് യുവാവ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിനെതുടർന്ന് കേസെടുത്ത പോലീസ് ഐക്കരേത്ത് മുരുപ്പിൽ നിന്നും എസ് ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടാം പ്രതി ഗിരീഷിനെ ആദ്യം പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തതത്തിനെതുടർന്നാണ് ഒന്നാം പ്രതിയെ വീട്ടിൽ നിന്നും ഇന്ന് വെളുപ്പിന് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചുവെങ്കിലും ആയുധത്തെപ്പറ്റി വെളിപ്പെടുത്തിയില്ല. സ്ത്രീകളെ അപമാനിച്ചതിനും പട്ടികജാതി പീഡന നിയമപ്രകാരവും 2016 ന് കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് മണി. കത്തി കണ്ടെടുക്കാനുള്ള അന്വേഷണം തുടരുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ നേതൃത്വം നൽകുന്ന അന്വേഷണസംഘത്തിൽ എസ് ഐ മാരായ രതീഷ്, സതീഷ്, സി പി ഓമാരായ ബിജു, അഭിജിത്, അജിത്, നഹാസ്, പ്രദീപ് എന്നിവരാണ് ഉള്ളത്.































