തിരുവല്ല : കാർ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ മന്നംകരച്ചിറ നിവാസികൾ. കാവുംഭാഗം – മുത്തൂർ റോഡിൽ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുമ്പിൽ വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ, മുത്തൂർ ചാലക്കുഴി സ്വദേശി ഐബി എന്നിവരാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന മുത്തൂർ സ്വദേശി അനന്തു നിസ്സാര പരിക്കോടെ രക്ഷപെട്ടി രുന്നു.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഭയാനക ശബ്ദവും നിലവിളിയും കേട്ടാണ് സമീപവാസി സണ്ണി തോമസ് ഉണർന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചിരുന്നു.
എന്താണ് സംഭവിച്ചത് എന്നറിയാതെ ടോർച്ചും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ സണ്ണി അയൽപക്കത്തെ മൂന്ന് സുഹൃത്തുക്കളെയും കൂട്ടി ശബ്ദം കേട്ട് മന്നം ജംഗ്ഷനില്‍ എത്തി. അപ്പോഴാണ് കുളത്തിന്റെ കരയോട് ചേർന്ന് ചെടിയിൽ പിടിച്ചുകിടന്ന് നിലവിളിക്കുന്ന അനന്തുവിനെ കണ്ടത്. ഇയാളാണ് കാറും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും കുളത്തിൽ വീണതായി പറഞ്ഞത്. ഇതിനിടെ മൂന്ന് പേർ കുളത്തിൽ ചാടി കാർ കണ്ടെത്തി. തിരുവല്ല പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയും എത്തി. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു.





























