പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ 220 ലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തി ജില്ലാ പോലീസ്. ഓപ്പറേഷൻ തൂഫാൻ (നാർക്കോ ഹണ്ട് )പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾ, അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ, രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചുള്ള ‘ഹോട്ട് സ്പോട്ടുകൾ’, കൂടാതെ ലോഡ്ജുകൾ, മറ്റ് സംശയാസ്പദമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ നിന്നായി കഞ്ചാവ്, എം.ഡി.എം.എ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തു.
പെരുമ്പെട്ടി, അടൂർ എന്നിവിടങ്ങളിൽ എം.ഡി.എം.എ പിടിച്ച സംഭവത്തില്‍ ഓരോ കേസുകളും, കഞ്ചാവ് കൈവശം വെച്ചതിന് പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍ ആറ് കേസുകളും, ഏനാത്ത് മൂന്നു കേസുകളും, പത്തനംതിട്ട, കീഴ്വായ്പൂർ, കോയിപ്പുറം, കൊടുമൺ എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകള്‍ വീതവും, അടൂർ, ഇലവുംതിട്ട, പെരുനാട്, ചിറ്റാർ, റാന്നി എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയില്‍ ലഹരി വ്യാപനം തടയാന്‍ കർശനമായ പോലീസ് പരിശോധനകൾ രാത്രിയും പകലും ഉണ്ടാകുമെന്നും അറസ്റ്റിലാകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.






























