തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി മികച്ച വിജയം കൈവരിച്ച യുഡിഎഫ് പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം പത്താം തീയതിക്ക് ശേഷം നടക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ എഐസിസി ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയാണ് എ ഐ സി സി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ കേരളത്തിലെത്തും. ഇവർ എംഎൽഎമാരെ നേരിൽ കണ്ട് അവരുടെ പിന്തുണ ആർക്കാണെന്ന് പരിശോധിക്കും. നിരീക്ഷകരെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖർഗെ ഇന്ന് തന്നെ നടത്തിയേക്കും. എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് വരാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തിന് പകരക്കാരനായി മറ്റൊരാളെ കണ്ടെത്തേണ്ട സാഹചര്യവുമുണ്ട്. 102 സീറ്റുകളുടെ വലിയ വിജയത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാൻ എത്രയും വേഗം തീരുമാനങ്ങൾ എടുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചന.





























