പത്തനംതിട്ട : ജില്ലയിൽ ആറന്മുള അടക്കമുള്ള മണ്ഡലങ്ങളിൽ യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിൽ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളാണെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ആറന്മുള നിയോജക മണ്ഡലത്തിൽ ബിജെപിക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ ഏകദേശം പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഈ വോട്ടുകൾ യുഡിഎഫിലേക്ക് മറിഞ്ഞതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല ഒഴികെ ജില്ലയിലെ ബാക്കി നാല് മണ്ഡലങ്ങളിലും ഇത്തരത്തിൽ വോട്ട് കച്ചവടം നടന്നതായി അദ്ദേഹം ആരോപിച്ചു. ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി 19,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മന്ത്രി വീണാ ജോർജിന്റെ പരാജയത്തിന് കാരണം അവരുടെ പ്രവർത്തനങ്ങളിലെ പോരായ്മയാണെന്ന ആരോപണങ്ങളെ രാജു എബ്രഹാം തള്ളി. വീണാ ജോർജ് മികച്ച സ്ഥാനാർത്ഥിയും മന്ത്രിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കിയത് വീണാ ജോർജാണെന്നും അദ്ദേഹം പറഞ്ഞു.





























