തിരുവനന്തപുരം : യുഡിഎഫ് തരംഗത്തിന് പിന്നാലെ കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള സജീവ ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നിരിക്കുകയാണ്. സാമുദായിക സന്തുലിതാവസ്ഥ, സീനിയോറിറ്റി, ഗ്രൂപ്പ് സമവാക്യങ്ങൾ എന്നിവ പരിഗണിച്ചാകും മന്ത്രിമാരെ നിശ്ചയിക്കുക എന്നാണ് പുറത്തുവരുന്ന സൂചനകൾ. മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, എൻ. ശക്തൻ എന്നിവരെ ക്യാബിനറ്റിലേക്ക് പരിഗണിച്ചേക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, കെ.പി. അനിൽകുമാർ എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്. കോട്ടയത്തുനിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മൻ, എറണാകുളത്തുനിന്നുള്ള മാത്യു കുഴൽനാടൻ എന്നിവർ മന്ത്രിസഭയിലെത്തിയേക്കാം.
നിയമസഭയിലെ മികച്ച പ്രകടനം മാത്യു കുഴൽനാടന് അനുകൂല ഘടകമാണ്. ലത്തീൻ പ്രതിനിധികളായി എം. വിൻസന്റിനെയോ ടി.ജെ. വിനോദിനെയോ പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് വിൻസന്റാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. വയനാട്ടിൽ നിന്ന് ടി. സിദ്ദീഖും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വനിതാ പ്രാതിനിധ്യവും ഘടകകക്ഷി നിലപാടുകളും വനിതാ മന്ത്രിമാരുടെ പട്ടികയിൽ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. സിപിഎം വിട്ടു യുഡിഎഫിലെത്തിയ ജി. സുധാകരൻ അടക്കമുള്ള നേതാക്കളെ തൽക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിലെ ധാരണ.
മുസ്ലിം ലീഗിന്റെ നിലപാടുകൾ മന്ത്രിസഭാ രൂപീകരണത്തിൽ നിർണ്ണായകമാകും. ഉപമുഖ്യമന്ത്രി സ്ഥാനം അല്ലെങ്കിൽ അധിക മന്ത്രിസ്ഥാനം എന്നീ ആവശ്യങ്ങൾ ലീഗ് മുന്നോട്ടുവെക്കാൻ സാധ്യതയുണ്ട്. സീറ്റ് നിർണ്ണയ വേളയിലെ വിട്ടുവീഴ്ചകൾ കണക്കിലെടുത്ത് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ തീരുമാനം.





























