കോട്ടയം : കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തി. അനാരോഗ്യം കാരണം ഒരു സി.പി.എം അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് യു.ഡി.എഫ് വീണ്ടും ഭരണത്തിലേറിയത്. തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യൻ 22ഉം എൽഡിഎഫിന്‍റെ അഡ്വ. ഷീജ അനിൽ 21ഉം ബിജെപിയുടെ റീബ വർക്കി എട്ട് വോട്ടുകൾ നേടി.
സത്യത്തിന്‍റെയും നീതിയുടെയും വിജയമാണെന്ന് ബിൻസി സെബാസ്റ്റ്യൻ പ്രതികരിച്ചു. നല്ല രീതിയിൽ നടന്ന ഭരണത്തെ അട്ടിമറിക്കാനാണ് മറ്റ് പാർട്ടികൾ ശ്രമിച്ചത്. നാടിന്‍റെ നന്മക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ബിൻസി പറഞ്ഞു. സെപ്റ്റംബർ 24ന് എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് യു.ഡി.എഫ് അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്.
നേരത്തേ നറുക്കെടുപ്പിലൂടെയായിരുന്നു ബിൻസി നഗരസഭ അധ്യക്ഷ പദവിയിലെത്തിയത്. കൗൺസിലിൽ ആകെ 52 അംഗങ്ങളുണ്ട്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതവും ബിജെപിക്ക് എട്ടു പേരും. കോൺഗ്രസിലെ ചെയർപേഴ്സൻ – വൈസ് ചെയർമാൻ ഭിന്നതയാണ് പ്രതിപക്ഷം മുതലെടുത്ത് അവിശ്വാസ പ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.