തിരുവനന്തപുരം : തണുത്തുറഞ്ഞ് കിടന്ന സോളാര്‍ പീഡനക്കേസിന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചൂട് പിടിച്ചത് സിപിഎം- ബിജെപി അജന്‍ഡയാണെന്ന് യുഡിഎഫ് വൃത്തങ്ങള്‍ ആരോപിക്കുന്നു. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്. സംസ്ഥാനത്തെ മറ്റ് പ്രമാദമായ പല കേസുകളും ഏറ്റെടുക്കാന്‍ ഏജന്‍സി വിമുഖത കാട്ടിയിരുന്നു.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടി, മുന്‍ മന്ത്രി കെ പി അനില്‍ കുമാര്‍, കെ സി വേണുഗോപാല്‍ എംപി, ജോസ് കെ.മാണി എംപി എന്നിവരാണ് മറ്റ് കുറ്റാരോപിതര്‍. പരാതിക്കാരിയെയും കൂട്ടി സിബിഐ കഴിഞ്ഞയാഴ്ച മുമ്പ് ഉമ്മന്‍ ചാണ്ടി താമസിച്ചിരുന്ന ക്ലിഫ് ഹൗസില്‍ പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെ ഹൈബി ഈഡന്‍ എംപി എംഎല്‍എ ആയിരുന്നപ്പോള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ നവീകരിച്ചെന്ന് പരാതിക്കാരി മൊഴി നല്‍കി. അതിന് ശേഷം ഹൈബിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം തരണമെന്ന് ഹൈബി സിബിഐയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ ഇത്തരം നടപടികളുണ്ടാകുമെന്നും അത് പ്രതീക്ഷിച്ചതാണെന്നും നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസില്‍ സിബിഐ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും കേസ് മാറ്റിവെയ്ക്കണമെന്ന് സിബിഐ നിരവധി തവണ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെ അപമാനിക്കാനായി കെട്ടിച്ചമച്ച കേസാണിതെന്നും യുഡിഎഫ് ആരോപിക്കുന്നു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഉമാ തോമസിന്റെ പ്രചരണത്തിന്റെ ചുമതലക്കാരനാണ് ഹൈബി. യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സിപിഎമും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.