തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം – എസ്.ഡി.പി.ഐ ഡീൽ ആരോപണം യുഡിഎഫ് ശക്തമാക്കി. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സി.പി.എമ്മിന് പിന്തുണ നൽകുന്നുണ്ടെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. എസ്ഡിപിഐ വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സൂചനകൾ. ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് എസ്ഡിപിഐ നേതാക്കൾ പരസ്യമായി പറയുന്നുണ്ടെങ്കിലും, മങ്കട, വേങ്ങര തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ സാധ്യതയുണ്ട്. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾ സി.പി.എം എസ്ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണ തേടുന്നുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു.
സിപിഎമ്മിന് എല്ലാവരുമായും ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഒരുഭാഗത്ത് ബിജെപിയുമായും മറുഭാഗത്ത് എസ്ഡിപിഐയുമായും സി.പി.എം ധാരണയിലെത്തുന്നുവെന്നും പി.എം.എ. സലാം പുനലൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കി. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും തന്നോട് സ്ഥാനാർത്ഥിയാകാൻ പാർട്ടി പറഞ്ഞില്ലെന്നും അതിൻ്റെ കാരണം പുറത്തു പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.





























