ന്യൂഡല്‍ഹി : റഷ്യന്‍ അധിനിവേശം തീവ്രമായ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയത്തേക്കാള്‍ മനുഷ്യത്വത്തിനാണ് ഈയവസരത്തില്‍ പ്രധാന്യം നല്‍കേണ്ടതെന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 28ന് തന്നെ മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
രക്ഷാദൗത്യത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചെന്നും ഇനി കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ ഇടപെടേണ്ടതെന്നും മമത ചൂണ്ടിക്കാട്ടി. കോവിഡ് ലോകത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും ഇനിയതൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ലോകസമാധാനം നിലനിര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്നും അവര്‍ പറഞ്ഞു. ഇന്ന് മമത ബാനര്‍ജി തെരഞ്ഞെടുപ്പ് റാലി നടത്തുമെന്ന് ടി.എം.സി വൃത്തങ്ങള്‍ അറിയിച്ചു. സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവുമായി ചേര്‍ന്നാണ് മമത റാലി നടത്തുന്നത്. ഇരുവര്‍ക്കുമൊപ്പം രാഷ്ട്രീയ ലോക്ദള്‍ തലവനായ ജയന്ത് ചൗധരിയും റാലിയില്‍ പങ്കെടുക്കും.
യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഗാസിയാബാദ് ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക. 200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.






























