കൊച്ചി : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെ.വി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെ.വി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചു.
ജില്ലയിലെ മുതിർന്ന നേതാക്കളായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹ്നാൻ എന്നിവരോട് സ്ഥാനാർത്ഥി നിർണയത്തിൽ ആലോചനകൾ നടത്തിയിരുന്നോ എന്നും കെ.വി തോമസ് ചോദിച്ചു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടാകും വേദി ഏതാണെന്ന് പിന്നീട് പറയും. പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താൻ മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. ഒരുകാര്യത്തിലും നേതാക്കൾ ചർച്ചകൾ നടത്തുന്നില്ല. ആഴത്തിലുള്ള മുറിവാണ് സംസ്ഥാന നേതാക്കൾ തന്നിലേൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പോലും കെപിസിസി തന്നെ ഒറ്റപ്പെടുത്തി നിർത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ അതേ സമയം ശുഭ പ്രതീക്ഷയിലാണ് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ്. കെ.വി തോമസ് തനിക്കെതിരെ പ്രവർത്തിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഉമാ തോമസ് പങ്കുവെക്കുന്നത്. പി.ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ.വി തോമസ്. അദ്ദേഹത്തെ നേരിൽ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.






























