ബെംഗളൂരു: ക്വീൻസ് റോഡിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ഓഫീസിന് പുറത്ത് അനധികൃത ബാനർ സ്ഥാപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് മുനിസിപ്പൽ ബോഡിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) 50,000 രൂപ പിഴ ചുമത്തി. മുതിർന്ന സിവിൽ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് ഓഫീസിന് പുറത്ത് സ്ഥാപിച്ച അനധികൃത ബാനർ നീക്കം ചെയ്യുകയും തുടർന്ന് ഡികെക്ക് പിഴ ചുമത്തുകയുമായിരുന്നു. “കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഈ തുക ബിബിഎംപി ചീഫ് കമ്മീഷണറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്,” അസിസ്റ്റന്‍റ് റവന്യൂ ഓഫീസർ (എആർഒ) ഔദ്യോഗിക കമ്മ്യൂണിക്കേഷൻ അറിയിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും മുൻ മുഖ്യമന്ത്രി ഡി ദേവരാജ് ഉർസിന്‍റെയും ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായിട്ടാണ് ബാനർ സ്ഥാപിച്ചത്. നഗരത്തിൽ അനധികൃത ബാനറുകൾ സ്ഥാപിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ ഓരോ നിയമലംഘനത്തിനും 50,000 രൂപ പിഴ ഈടാക്കുമെന്ന് ശിവകുമാര്‍ പ്രഖ്യാപിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് ഉപമുഖ്യമന്ത്രിക്കെതിരെ നടപടി.





























