കേളകം: കൊട്ടിയൂർ ജനവാസ മേഖലയായ ചപ്പമലയിൽ കടുവയെ കണ്ടതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്. കടുവക്കൂട്ടത്തെ കണ്ടുവെന്ന് പറയുന്ന ചപ്പമല പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണം നടത്തി.കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ സൂധീർ നരോത്തിന്റെ നിർദേശ പ്രകാരം കൊട്ടിയൂർ വെസ്റ്റഡ് സെക്ഷൻ ഫോറസ്റ്റർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ചപ്പമല-37 ാം മൈൽ റോഡിന്റെ പരിസരങ്ങളിലും വനമേഖലയിലും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. എന്നാൽ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് വനപാലക സംഘം പരിശോധന നടത്തിയെങ്കിലും പുതിയ കാൽപ്പാടുകളോ മറ്റോ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസമാണ് പ്രദേശവാസിയായ വീട്ടമ്മ റോഡ് മുറിച്ച് കടക്കുന്ന ചെറുതും വലുതുമായ കടുവക്കൂട്ടത്തെ കണ്ടുവെന്ന് പറഞ്ഞത്. ഇതേ തുടർന്ന് പ്രദേശത്ത് വനപാലക സംഘം തിരച്ചിൽ നടത്തിയിരുന്നു. കടുവയെ കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് വനപാലകർ രണ്ട് കാമറകൾ സ്ഥാപിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കാമറ പരിശോധിക്കുമെന്നും വരും ദിവസങ്ങളിലും പട്രോളിങ് നടത്തുമെന്നും കൊട്ടിയൂർ വെസ്റ്റഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സജീവ് കുമാർ പറഞ്ഞു. ഡ്രോൺ നിരീക്ഷണത്തിനു പുറമെ വനപാലകർ വനാതിർത്തി മേഖലയിൽ വ്യാപകമായി പരിശോധനയും നടത്തി.





























