തിരുവനന്തപുരം : കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൈവരിച്ചെങ്കിലും പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. മുഖ്യമന്ത്രി കസേരയ്ക്കായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അനുയായികൾ രംഗത്തിറങ്ങുകയും തെരുവുകളിൽ ‘ഫ്ലെക്സ് യുദ്ധം’ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പൊതുസമൂഹത്തിൽ പാർട്ടിയുണ്ടാക്കുന്ന അവമതിപ്പിൽ ഹൈക്കമാൻഡ് ആശങ്കാകുലരാണ്. രാഹുൽ ഗാന്ധിയുടെ അതൃപ്തി നേതാക്കളുടെ പരസ്യമായ പോരിലും വി.ഡി. സതീശൻ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലും രാഹുൽ ഗാന്ധി കടുത്ത അതൃപ്തിയിലാണ്.
തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിച്ച് എത്രയും വേഗം തീരുമാനമെടുക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെത്തിയ ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് പിന്നാലെ നാളെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ ദില്ലിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. ഒരു സമവായത്തിലൂടെ എത്രയും വേഗം പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ നിലവിൽ കെ.സി. വേണുഗോപാലിനാണെന്നാണ് സൂചന. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ (ആലപ്പുഴ ലോകസഭാ മണ്ഡലത്തിലും അദ്ദേഹം മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തിലും) വേണ്ടിവരും. സംഘടനാ ജനറൽ സെക്രട്ടറി പദവിയിൽ അദ്ദേഹം തുടരുന്നത് സംബന്ധിച്ച ചർച്ചകളും ഹൈക്കമാൻഡിന് മുന്നിലുണ്ട്. എം.എൽ.എമാരുടെ പിന്തുണ മാത്രം മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള മാനദണ്ഡമാകരുത് എന്ന് ആവശ്യപ്പെട്ട് ചില വിഭാഗങ്ങൾ ഹൈക്കമാൻഡിന് ഇമെയിൽ അയച്ചിട്ടുണ്ട്.






























