കോഴിക്കോട് : വന്യമൃഗ അക്രമണങ്ങളിൽ പരിക്കേറ്റവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാട്ടുപന്നി അക്രമണങ്ങളിൽ പരിക്കേറ്റ 1484 പേരിൽ 612 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. വന്യമൃഗ അക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ പലർക്കും സ്വന്തമായി ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. 2023 മെയ് 27 നാണ് റബ്ബർ ടാപ്പിംഗിനായി പിതാവിനൊപ്പം വീടിന് സമീപത്തെ തോട്ടത്തിൽ എത്തിയ ഭിന്നശേഷിക്കാരനായ കട്ടിപ്പാറ പിലാക്കണ്ടി സ്വദേശി റിജേഷിനെ കാട്ടുപോത്ത് ആക്രമിക്കുന്നത്.
വയറിന് ഗുരുതരമായി പരിക്കേറ്റ റിജേഷ് 14 ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ റിജേഷിനെ അലട്ടുന്നുണ്ട്. ഒന്നര ലക്ഷത്തിൽ അധികം രൂപ റിജേഷിന്റെ ചികിത്സക്കായി കുടുംബം ചിലവാക്കി. നഷ്ടപരിഹാരമായി സർക്കാരിൽനിന്നും ലഭിച്ചത് 15000 രൂപ മാത്രം.





























