തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. പുതിയ സർക്കാർ ഇതുവരെ അധികാരമേൽക്കാത്തതാണ് ഫലപ്രഖ്യാപനം വൈകാൻ പ്രധാന കാരണമാകുന്നത്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എന്നാൽ നിലവിലെ ഭരണപരമായ മാറ്റങ്ങൾ കാരണം ഫലപ്രഖ്യാപനം ആര് നടത്തണം എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്.
പരീക്ഷാ നടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും മന്ത്രിസഭ നിലവിൽ വരാത്ത സാഹചര്യത്തിൽ ഫലപ്രഖ്യാപന തീയതി നിശ്ചയിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുകയാണ്.





























