തട്ടയിൽ : പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഫലവൃഷത്തോട്ടം നിർമാണപദ്ധതി ആരംഭിച്ചു. കൃഷി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ഹെക്ടർ സ്ഥലത്ത് അത്യുത്പാദനശേഷിയുള്ള പ്ലാവിനങ്ങളായ വിയറ്റ്‌നാം ഏർലി, കംബോഡിയൻ എന്നീ ഇനങ്ങളിൽപ്പെട്ട ഗ്രാഫ്റ്റുകൾ കൃഷിചെയ്യുന്നതാണ് പദ്ധതി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് 75 ശതമാനം നിരക്കിൽ ഗ്രാഫ്റ്റുകൾ കർഷകർക്ക് നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാവ് കൃഷിയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 25 സെന്റ് ഒരു യൂണിറ്റായി കൃഷി ചെയ്യും.
പഴവർഗ കൃഷിയിൽ താത്പര്യമുള്ള കർഷകരുടെ വരുമാനം വർധിപ്പിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. കർഷകർക്ക് പ്ലാവിൻതൈ നൽകി പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു. പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.കവിത, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ ചെയർമാൻ വി.പി.വിദ്യാധരപ്പണിക്കർ, കൃഷി ഓഫീസർ സി.ലാലി. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ജി.സന്തോഷ് കുമാർ, പോൾ പി.ജോസഫ്, കൃഷി അസിസ്റ്റന്റ് റീന രാജു, കൃഷി കൂട്ടങ്ങൾ, കാർഷിക കർമസേനാംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.





























