തിരുവനന്തപുരo : തലസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടി, സമൂഹവ്യാപനം നടന്നോയെന്ന ആശങ്കയില്‍ അധികൃതര്‍. നഗരത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. അതേസമയം, കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ ഇന്ന് അണുവിമുക്തമാക്കും. വഞ്ചിയൂരും കുന്നുംപുറവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. അപകടകരമായ സാഹചര്യമാണ് നഗരത്തിലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ഉറവിടമറിയാതെ നാല് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകച്ചതോടെയാണ് ആശങ്കയേറിയത്. നഗരത്തിലെ തിരക്കേറിയ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനായ അസം സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ വന്നുപോയിരുന്ന സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് യാത്ര പശ്ചാത്തലമൊന്നുമില്ല.
പാളയം മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവക്കാരെ അനുവദിക്കില്ല. മാര്‍ക്കറ്റിന്റെ മുന്‍ഗേറ്റിലൂടെ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. അതേസമയം, വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്നതിലും ആശങ്കയുണ്ട്. പനി ബാധിച്ച നിലയില്‍ റോഡില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
നേരത്തെ വഞ്ചിയൂരില്‍ തന്നെ ഉറവിടം അറിയാതെ വൈറസ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു.
വിഎസ്‍എസിയില്‍ ജോലി ചെയ്തിരുന്ന 25കാരനാണ് നെയ്യാറ്റിന്‍കരയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ബാലരാമപുരത്തെ 47കാരനായ രോഗിക്കും യാതൊരു സമ്പര്‍ക്ക-യാത്രാ പശ്ചാത്തലവുമില്ല.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ രോഗബാധ കണക്കിലെടുത്ത് ഓഫീസുകളിലും ബസ് സ്റ്റാന്‍ഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്ക് ഒഴിവാക്കാന്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയുണ്ടാകും. സമരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാക്കും.