ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷി. വില വര്‍ധനവ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എല്‍പിജി ആവശ്യത്തിന്റെ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ഇതൊരു അന്താരാഷ്ട്ര പ്രശ്‌നമാണ്. എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നതിനാലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പെട്രോള്‍, ഡീസല്‍ വിലവര്‍ധന ഇതുവരെ കേന്ദ്രം പിടിച്ചുനിര്‍ത്തിയെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു. ഇന്നലെയാണ് രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയത്.
19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 3000 രൂപയിലേറെയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ വിഭവങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കാന്‍ പോവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ എന്നിവയുടെ വിലവര്‍ധനവ് ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാനൊരുങ്ങുന്നത്.





























