തിരുവനന്തപുരം: കാൽനൂറ്റാണ്ടിലേറെയായി ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്ന അങ്കമാലി-ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതോടെ ട്രെയിൻ സർവീസ് ഇല്ലാത്ത ജില്ലയായ ഇടുക്കിയും പ്രതീക്ഷയിലാണ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലായ ജില്ലയിലെ നിരവധി കുടുംബങ്ങൾക്കും പുതിയ തീരുമാനം ആശ്വാസമാകും. 27 വർഷം മുമ്പ് അനുമതി ലഭിച്ചതും കല്ലിട്ട് തിരിച്ചതും നിർമ്മാണമാരംഭിച്ചതുമായ പദ്ധതിയാണിത്. 264 കോടിയുടെ നികുതി പണം ഉപയോഗിച്ചു എട്ട് കിലോമീറ്റർ റെയിൽപാത നിർമ്മിച്ചു. കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിന് കുറുകെ റെയിൽവേ പാലവും നിർമ്മിച്ചു. എന്നാൽ പിന്നീട് പദ്ധതി നിലച്ചു.
2016ൽ നരേന്ദ്രമോദി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമിൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നു. പദ്ധതിതുക 550 കോടിയിൽ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടിയായി ഉയർന്നു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ചുനിന്നു. ഒടുവിൽ നിർമ്മാണ ചെലവ് പങ്കുവെയ്ക്കുന്നതിന് 2021 ജനുവരിയിൽ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. സംസ്ഥാന ബഡ്ജറ്റിൽ 2000 കോടി അനുവദിക്കുകയും ചെയ്തു.111 കിലോമീറ്റർ ദൈർഘ്യമുള്ള എരുമേലി വരെയുള്ള ഒന്നാം ഘട്ടത്തിലെ ഫൈനൽ ലൊക്കേഷൻ സർവേ നടത്തി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു.
കോട്ടയം ജില്ലയിൽ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കുറച്ച് പകരം കൂടുതൽ ടണലുകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം 3801 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. അങ്കമാലി- ശബരി റെയിൽവേയ്ക്കായി 24 വർഷം മുമ്പ് കല്ലിട്ട് തിരിച്ച അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലങ്ങളുടെ ഉടമകൾക്ക് നിലവിൽ സ്ഥലം വിൽക്കാനോ, വീട് നിർമ്മിക്കാനോ, സ്ഥലം ഈട് വെച്ചു വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയാണ്.





























