തിരുവനന്തപുരം : കേന്ദ്രമന്ത്രി വി.മുരളീധരനു കേരളത്തിൽ നൽകിയിരുന്ന സുരക്ഷ വീണ്ടും അനുവദിച്ചു. മുരളീധരന് എസ്കോർട്ടും പൈലറ്റ് വാഹനവും നൽകാനാണു തീരുമാനം. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ കേന്ദ്രമന്ത്രിക്ക് സുരക്ഷ നൽകിയിരുന്നില്ല. ഗൺമാനെ മാത്രമാണു വിട്ടുനൽകിയത്.
എസ്കോർട്ടും പൈലറ്റും ഇല്ലെന്നു മന്ത്രിയെ അറിയിച്ചതു വിമാനത്താവളത്തിൽ എത്തിയ ഗൺമാനാണ്. മറ്റു സ്ഥലത്തുനിന്നു പൈലറ്റ് വാഹനമുണ്ടാകുമെന്നു ഗൺമാൻ മന്ത്രിയുടെ സ്റ്റാഫിനെ അറിയിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിലാണു ഗൺമാൻ കയറിയത്. 2 വർഷമായി കേരളത്തിലെത്തുമ്പോഴെല്ലാം മന്ത്രിക്ക് എസ്കോർട്ടും പൈലറ്റും ഉണ്ടായിരുന്നു. അത് അധികമായി നൽകിയതാണെന്നും സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ മാത്രമാണ് കാറ്റഗറിയിൽ പറഞ്ഞിട്ടുള്ളതിൽ അധികമായി സുരക്ഷയൊരുക്കേണ്ടതെന്നുമാണ് പോലീസിന്റെ വിശദീകരണം.