ദില്ലി: കേന്ദ്രസർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസിന് വേണ്ടിയുള്ള പ്രവൃത്തികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഒരുവശത്ത് ബുള്ളറ്റ് ട്രെയിന് വേണ്ടിയുള്ള അതിവേഗ റെയിൽ ഇടനാഴിയുടെ നിർമാണം പുരോഗമിക്കുമ്പോൾ മറുവശത്ത്, പൊതുമേഖല സ്ഥാപനമായ ബെമലും ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയും ചേർന്ന് പാതയിൽ ഓടാനുള്ള ബി-28 ബുള്ളറ്റ് ട്രെയിനിൻ്റെ പണിപ്പുരയിലാണ്. മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിലാകും സർവീസ് നടത്തുക.
എന്നാൽ ഇതിന് ശേഷം വികസിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിൻ്റെ വേഗത ‘അതുക്കും മേലെ’യെന്ന് സൂചിപ്പിച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ തദ്ദേശീയമായ വികസിപ്പിക്കുന്ന അടുത്ത തലമുറ അതിവേഗ ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്റർ ആയിരിക്കുമെന്നാണ് അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. ട്രെയിനിൻ്റെ ഡിസൈൻ പ്രവൃത്തികൾ അടുത്ത ആറ് മാസത്തിനകം ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിനോടാണ് മന്ത്രിയുടെ പ്രതികരണം.






























