തൃശ്ശൂര്‍ : മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത നിബന്ധനകൾ നല്‍കിയ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ നടപടി ഗുരുതര വീഴ്ചയെന്ന് തൃശൂർ ഉപഭോക്തൃ കോടതി. ഇൻഷുറൻസ് കമ്പനി ക്ളെയിമും നഷ്ടവും നൽകണം. തെറ്റായ നിബന്ധനകൾ ചമച്ച് ക്ളെയിം നിഷേധിച്ചതിനെതിരെ തൃശൂർ കല്ലേറ്റുംകര കള്ളിവളപ്പിൽ വീട്ടിൽ കെ.എഫ്.തോമസ്, ഭാര്യ മേരി തോമസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി തൃപ്പൂണിത്തുറയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്.
മേരി തോമസിന് ഇരിങ്ങാലക്കുട സേക്രഡ് ഹാർട്ട് മിഷ്യൻ ഹോസ്പിറ്റലിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ചികിത്സയാണ് നടത്തിയത്. ഗർഭപാത്രം നീക്കം ചെയ്യപ്പെടുന്ന ശസ്ത്രക്രിയക്ക് ക്ളെയിം കൊടുക്കേണ്ടതില്ല എന്ന വ്യവസ്ഥ പോളിസിയിലുണ്ടെന്നു പറഞ്ഞ് ഇൻഷുറൻസ് കമ്പനി ക്ലയിം നിരസിച്ചു. എന്നാൽ മലയാളത്തിലുള്ള നിബന്ധനകളിൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ക്ളെയിമിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് ഭാഷയിലുള്ള പോളിസിയിൽ അസുഖങ്ങൾ കൂട്ടിച്ചേർത്തതു് ഗുരുതരമെന്ന് കോടതി വിലയിരുത്തി. ഇത് കേവലം നോട്ടക്കുറവല്ല എന്നും മനപ്പൂർവ്വമുള്ള മറച്ചുവെക്കലാണെന്നും കോടതി നിരീക്ഷിച്ചു.
ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തി ഗുരുതര വീഴ്ച മാത്രമല്ല, അനുചിത ഇടപാടുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് ചികിത്സാ ചിലവ് 13,705 രൂപയും ഹർജി തിയ്യതി മുതൽ 9% പലിശയും, നഷ്ടപരിഹാരവും ചിലവിലേക്കുമായി 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























