തിരുവല്ല: കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് നിവേദനം നൽകി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യ അവസരങ്ങളും സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഭരണഘടനാപരവും നിയമപരവുമായ ബാധ്യതയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ആര്‍.പി.ഡബ്ല്യു ആക്ട് 2016 പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാകേണ്ടതുണ്ടെങ്കിലും പല സ്ഥാപനങ്ങളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും അക്സസിബിലിറ്റി ഓഡിറ്റ് നടത്തുക, വീൽചെയർ സൗഹൃദ റാമ്പുകൾ, ലിഫ്റ്റുകൾ, ടോയ്ലറ്റുകൾ എന്നിവ സജ്ജമാക്കുക, കാഴ്ച-ശ്രവണ ഭിന്നശേഷിക്കാർക്കായി ആവശ്യമായ പഠന-സഹായ സംവിധാനങ്ങൾ ഒരുക്കുക, ഓരോ സ്ഥാപനത്തിലും ഡിസെബിലിറ്റി സപ്പോര്‍ട്ട് സെല്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മുന്നോട്ടുവെച്ചത്. “ഭിന്നശേഷി സൗഹൃദ കേരളം” എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന മാറ്റങ്ങൾ അനിവാര്യമാണെന്നും എല്ലാ വിദ്യാർത്ഥികൾക്കും തുല്യവും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും റിജോ വള്ളംകുളം ആവശ്യപ്പെട്ടു.




























