വാഷിംഗ്ടൺ : പറയാതെയുള്ള പിരിച്ച് വിടലില്‍ ട്വിറ്ററിനെതിരേ കേസുമായി ജീവനക്കാർ. 3700 ഓളം പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്നത് എന്നാണ് വിവരം. ഫെഡറല്‍ നിയമവും കാലിഫോര്‍ണയിലെ നിയമവും അനുസരിച്ച് മതിയായ അറിയിപ്പ് നല്‍കാതെയുള്ള ഈ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ജീവനക്കാര്‍. വ്യാഴാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയെയാണ് ജീവനക്കാര്‍ സമീപിച്ചത്.
വെള്ളിയാഴ്ച പിരിച്ചുവിട്ട ജീവനക്കാര്‍ക്കെല്ലാം അക്കാര്യം അറിയിച്ച് സന്ദേശം അയക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. എത്രപേരെ പിരിച്ചുവിട്ടുവെന്ന കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ആഗോള തലത്തില്‍ ട്വിറ്ററിന്റെ പല ഓഫീസുകളില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്. ഓഫീസുകള്‍ അടച്ചിടുകയാണെന്ന അറിയിപ്പും കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഫെഡറല്‍ വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്ടെയ്‌നിങ് നോട്ടിഫിക്കേഷന്‍ ആക്റ്റ് അനുസരിച്ച് 60 ദിവസം മുമ്പ് അറിയിപ്പ് നല്‍കാതെ വലിയ കമ്പനികളില്‍ നിന്നം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാന്‍ പാടില്ല. ജീവനക്കാരെ പിരിച്ചുവിടുമെന്ന് വളരെ മുമ്പ് തന്നെ മസ്‌കും കൂട്ടരും പറയുന്നുണ്ടെങ്കിലും ആരെയെല്ലാം ആണ് പിരിച്ചുവിടുകയെന്ന് അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് ജീവനക്കാര്‍ക്കെല്ലാം ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. നിയമം പാലിക്കാന്‍ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. തുടര്‍ന്നുള്ള അവകാശവാദങ്ങള്‍ക്ക് വരാതിരിക്കാന്‍ ജീവനക്കാരെ നിയന്ത്രിക്കുന്നതിനുള്ള രേഖകള്‍ ഒപ്പിട്ടുവാങ്ങുന്നതും തടയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.






























