കൊച്ചി: വാഗ്‌ദാനം ചെയ്‌ത സൗകര്യങ്ങൾ ഒരുക്കാതെ കുടുംബസമ്മേതം വിനോദയാത്ര ദുരിത പൂർണ്ണമാക്കിയ റിസോർട്ട് ഉടമ നഷ്‌ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം, മൂവാറ്റുപുഴ സ്വദേശി റിനീഷ് രാജൻ ആലപ്പുഴയിലെ പാം ബീച്ച് റിസോർട്ടിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ കുടുംബം ഉൾപ്പെടെ 23 അംഗ വിനോദ യാത്ര സംഘമാണ് ആലപ്പുഴയിലെ പാം ബീച്ച് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. യാത്രാ സംഘത്തിന് വിവിധ സൗകര്യങ്ങൾ ഉടമ ബുക്കിങ് സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. 8 എസി മുറികൾ നൽകാമെന്നും ഹോട്ടലിന്റെ കിച്ചൺ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാം എന്നും ഉറപ്പുനൽകി. 23,000 രൂപയ്ക്ക് സമ്മതിക്കുകയും അയ്യായിരം രൂപ പരാതിക്കാരൻ എതിർകക്ഷിക്ക് അഡ്വാൻസ് തുകയും നൽകി.
2023 ജൂൺ മാസത്തിൽ യാത്ര സംഘം എത്തിയപ്പോൾ 7 മുറികൾ മാത്രമാണ് ലഭ്യമായിരുന്നത്. അതിൽ രണ്ട് മുറികളിൽ മാത്രമാണ് എസി പ്രവർത്തിച്ചത്. മുറികൾ പലതും വൃത്തിഹീനവും താമസിക്കാൻ കഴിയാത്ത അവസ്ഥയിലും ആയിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. വാഗ്ദാനം ചെയ്തതു പോലെ ഭക്ഷണം പാകം ചെയ്യുന്നതിന് കിച്ചനും എതിർകക്ഷി നൽകിയില്ല. ഭക്ഷണം പുറത്തു നിന്നും വാങ്ങേണ്ടി വന്നു. ഇക്കാര്യം പരിഗണിച്ച് തുക കുറവ് ചെയ്യാമെന്ന് എതിർകക്ഷി വാഗ്ദാനം ചെയ്തുവെങ്കിലും അതും നടപ്പിലായില്ല. കുടുംബസമേതം ഉള്ള വിനോദയാത്ര ദുരിത പൂർണ്ണമാക്കിയ എതിർ കക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് ഡി. ബി. ബിനു അധ്യക്ഷനും , വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചു.





























