ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികളിൽ പലരും ലക്ഷങ്ങൾ വിലയുള്ള ഭൂമിയും കാറുകളും വാങ്ങിയതായും തെളിഞ്ഞു. ഇവയിൽ മിക്കതും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ അവിനാശ് ശുക്ലയ്ക്ക് കുടിവെള്ളം വിൽക്കുന്ന ജോലിയായിരുന്നു ആദ്യം. ഇതിനുശേഷമാണ് അവിനാശ് ശുക്ല ഉൾപ്പെടെയുള്ളവർ മാസം 14000-15000 രൂപയ്ക്ക് രാമക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിച്ചത്. ക്ഷേത്രത്തിലെ സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന കേന്ദ്രത്തിലായിരുന്നു ജോലി.
ഇവിടെ ജോലിചെയ്യുന്നതിനിടെ അവിനാശ് ശുക്ല ഉൾപ്പെടെയുള്ള പ്രതികൾ ദിവസവും 6-8 ലക്ഷം രൂപ വരെ മോഷ്ടിച്ച് കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് അവിനാശ് ശുക്ല അയോധ്യയിൽ പുതിയ വീട് പണിതു. ഒരു എസ്.യു.വി. കാറും സ്വന്തമാക്കി. ഇതെല്ലാം പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.





























