കൊണ്ടോട്ടി : തകര്‍ന്നടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്ന കൊണ്ടോട്ടിയിലെ കോഴിക്കോട്-പാലക്കാട് ദേശീയപാത ബൈപാസ് റോഡ് പുനരുദ്ധരിക്കാൻ നടപടി. റോഡില്‍ അടിയന്തിര അറ്റകുറ്റ പണികള്‍ നടത്താന്‍ ദേശീയപാത കേന്ദ്ര അതോറിറ്റ് 22.98 ലക്ഷം രൂപ അനുവദിച്ചതായി ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡറിനുശേഷം ഉടന്‍തന്നെ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാം മൈല്‍ മുതല്‍ കുറുപ്പത്ത് വരെ റോഡിലെ കുഴികളടച്ചാണ് പ്രവൃത്തികള്‍ നടക്കുക. ഏറെ കാലമായി തകര്‍ന്ന റോഡില്‍ രൂപപ്പെട്ട വലിയ കുഴികള്‍ നിരന്തരമുള്ള അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
യാത്രക്കാരുടെ പ്രതിഷേധമുയരുമ്പോള്‍ പേരിനു മാത്രമുള്ള കുഴിയടക്കലാണ് ഇതുവരെ നടന്നിരുന്നത്. കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുകയും കൊണ്ടോട്ടി നഗരം വെള്ളക്കെട്ടിനടിയിലാകുകയും ചെയ്തതോടെ റോഡിന്റെ തകര്‍ച്ച പൂര്‍ത്തിയായി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാത നവീകരിക്കാന്‍ ഗ്രീന്‍ ഫീല്‍ഡ് പാതയുടെ പേര് പറഞ്ഞ് ദേശീയപാത കേന്ദ്ര അതോറിറ്റി പുനരുദ്ധാരണ പദ്ധതികള്‍ക്ക് തുക അനുവദിച്ചിരുന്നില്ല. ടി.വി. ഇബ്രാഹിം എം.എല്‍.എ വിഷയത്തില്‍ വകുപ്പധികൃതര്‍ക്ക് നിവേദനം നല്‍കുകയും പാലക്കാട് പ്രോജക്ട് ഡയറക്ടറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.





























