ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, നയതന്ത്രചർച്ചകൾ പുനഃരാരംഭിക്കാൻ ശ്രമങ്ങളുമായി മധ്യസ്ഥരാജ്യങ്ങൾ. ഇതിൻ്റെ ഭാഗമായി മേഖലയിൽ ഇരുരാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ മധ്യസ്ഥർ നിർദേശം മുന്നോട്ടുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ റദ്ദാക്കിയ ഇടക്കാല വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കണമെന്നും നിർദേശമുണ്ട്. അമേരിക്കയുടെ സൈനിക ആക്രമണങ്ങൾക്കിടയിലും മധ്യസ്ഥർ മുഖേന വാഷിങ്ടണുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. മധ്യസ്ഥർവഴി സമാധാന ചർച്ചകൾക്കായുള്ള സന്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഹോർമുസിൽ ഉപരോധം ഏർപ്പെടുത്തി ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്താൻ യുഎസിനെ അനുവദിക്കില്ലെന്ന് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. അതേസമയം അമേരിക്കയും ഇറാനും ജൂൺ 17-ന് ഒപ്പിട്ട ‘ഇസ്‍ലാമാബാദ് ധാരണാപത്ര’ത്തിൽനിന്ന് ഇറാൻ പിന്മാറിയാൽ തനിക്ക് ഒന്നുമില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇടക്കാല കരാർ പാലിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതകളെല്ലാം മരവിപ്പിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ മുൻഗണന ഇറാനെ ആണവായുധം നേടുന്നതിൽനിന്ന് തടയുക മാത്രമാണെന്നും അത് ലക്ഷ്യമിട്ടാണ് യുദ്ധം തുടങ്ങിയതെന്നും ട്രംപ് പറഞ്ഞിരുന്നു.






























