വാഷിങ്ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നു അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് മുന്നറിയിപ്പ് നൽകി. ഇറാനിൽ തുടർച്ചയായി പത്താം ദിവസവും യുഎസിന്റെ കനത്ത ആക്രമണം തുടരുന്നതിനിടയിലാണിത്. ‘വർധിച്ചുവരുന്ന സംഘർഷങ്ങൾ കാരണം സാഹചര്യങ്ങൾ അതീവ സങ്കീർണമാണ്. സംഘർഷ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.’ എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. പശ്ചിമേഷ്യക്ക് പുറത്തുള്ള അമേരിക്കക്കാർ ആ മേഖലയിലൂടെ യാത്ര ഒഴിവാക്കാൻ ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ലോകമെമ്പാടുമുള്ള യുഎസ് നയതന്ത്ര സ്ഥാപനങ്ങളെയോ, അമേരിക്കയുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയോ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചിരിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഇറാൻ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് വ്യോമതാവളങ്ങളും കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന കുവൈത്ത്, ജോർദാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുകയാണ്. ഹോർമുസ് കടലിടുക്കിൽ ഒമാൻ, യു.എ.ഇ തീരങ്ങൾക്ക് സമീപത്തുകൂടി കടന്നുപോയ രണ്ട് വിദേശ എണ്ണക്കപ്പലുകൾക്ക് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായി. അതേസമയം ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഇറാന്റെ വ്യോമപ്രതിരോധ-മിസൈൽ കേന്ദ്രങ്ങൾ തകർക്കുന്നതിനുമായി യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ രാത്രിയിലും ഇറാനിൽ ശക്തമായ ആക്രമണം നടത്തി. ഇറാനിലെ തബ്രിസ്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ് തുടങ്ങി നിരവധി പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. രാജ്യം ഇപ്പോൾ യുഎസുമായി പൂർണ്ണതോതിലുള്ള യുദ്ധത്തിലാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.






























