തെഹ്‌റാന്‍: മിഡിൽ ഈസ്റ്റിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത രാഷ്ട്രീയ-സൈനിക പിരിമുറുക്കം നിലനിൽക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം യു.എസ് സൈനിക ഹെലികോപ്റ്റർ തകർന്നുവീണു കഴിഞ്ഞദിവസമായിരുന്നു സംഭവം. കോപ്റ്ററിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോപ്റ്ററിനെ വെടിവെച്ചിട്ടതാണോ അതോ ടെക്‌നിക്കല്‍ പ്രശ്‌നമാണോ എന്ന കാര്യത്തില്‍ വ്യക്തവന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വൈറ്റ് ഹൗസും യുഎസ് മിലിറ്ററിയുടെ CENTCOMഉം പ്രതികരിച്ചിട്ടില്ല.
തകര്‍ന്ന് വീണ AH -64 അപ്പാച്ചീ, ഹെല്‍ഫയര്‍ മിസൈലുകള്‍ വഹിക്കുന്നവയാണ്. ഏറ്റവും ഭാരമേറിയ സായുധ എയര്‍ക്രാഫ്റ്റിലൊന്നാണിത്. ഷിപ്പിങ് ലെയ്‌നില്‍ തന്ത്രപരമായ പട്രോളിങ് നടത്തുന്ന കോപ്റ്റര്‍ ചെറു ബോട്ടുകളില്‍ നിന്നുള്ള ആക്രമണങ്ങളെ തിരിച്ചറിയാനും ശത്രുപക്ഷത്തെ ഡ്രോണുകളെ പ്രതിരോധിക്കാനും ശേഷിയുള്ളവയാണ്. ഹോര്‍മൂസിലെയും പേര്‍ഷ്യന്‍ ഗള്‍ഫിലേയും ഇറാന്‍ നിയന്ത്രണത്തിലുള്ള ദ്വീപുകളോട് ചേര്‍ന്നാണ് ഇവയെ നിരീക്ഷണത്തിനായി നിയോഗിച്ചിരുന്നത്.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷാവസ്ഥ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുടെ വാണിജ്യ ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ പ്രതിരോധിക്കാന്‍ യുഎസ് സേന നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അപകടം. ഇത്തരം നീക്കങ്ങള്‍ക്കായി MQ-9റീപ്പര്‍ ഡ്രോണുകള്‍, F/A-18, F-35 ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ക്ക് ഒപ്പം യുഎസ് സേന വിന്യസിച്ച കോപ്റ്ററാണ് തകര്‍ന്നത്.. Pഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇതുവരെ മുപ്പത് MQ-9റീപ്പര്‍ ഡ്രോണുകള്‍ ഇറാന്‍ വെടിവെച്ച് തകര്‍ത്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശത്രുവിന്റെ ആക്രമണത്തിലും സ്വന്തം ആയുധങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെടിവെയ്പ്പിലും യുഎസ് സൈന്യത്തിന് നിരവധി ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളും നഷ്ടമായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് സേനയ്ക്ക് ഒരു കോപ്റ്റര്‍ നഷ്ടമാകുന്നത്.






























