ടെഹ്‌റാൻ : ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. മിസൈൽ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഹോർമുസിലെ സ്പീഡ് ബോട്ടുകളും ആക്രമിച്ചു. ബന്ദർ അബ്ബാസിലും, ഖഷാമിലും, ഹജിയാബാദിലും സ്ഫോടനങ്ങളുണ്ടായി. 140 ഇടങ്ങൾ ആക്രമണം ലക്ഷ്യം വച്ചതായി അമേരിക്ക. ഹോർമോസ്ഗൻ പ്രവിശ്യയിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായും രണ്ടു പേർക്ക് പരിക്കേറ്റതായും ഇറാൻ. ഇറാൻ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നില്ലെന്നും അന്താരാഷ്ട്ര ജലപാതയായി ഹോർമുസ് തുടരുന്നെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്തിൽ മൂന്ന് അമേരിക്കൻ സൈനികർ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമാണെന്നും ഒരാൾക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നും യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു. ഇറാൻ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ആയത്തുല്ല അലി ഖമനയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചിരുന്നു. അയത്തുള്ള അലി ഖമേനി ഉൾപ്പെടെ വധിക്കപ്പെട്ട ഇറാൻ നേതാക്കളുടെ രക്തത്തിന് ആഗോളതലത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ കടുത്ത മുന്നറിയിപ്പ്. ഇതിനായി കൊലയാളികളായ ഉന്നത നേതാക്കളുടെ കൃത്യമായ പട്ടിക തയ്യാറാണെന്നും ലോകമെമ്പാടുമുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഈ ദൗത്യം ഏറ്റെടുക്കുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നു.





























