വാഷിങ്ടൺ : റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു. രാജ്യാന്തര വിപണിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്. അമേരിക്കന്‍ ഉപരോധം ഭയന്ന് റഷ്യന്‍, ഇറാന്‍ എണ്ണക്കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ നിര്‍ബന്ധിതരാകും.
റഷ്യന്‍ എണ്ണ വാങ്ങാനുള്ള അനുമതി ശനിയാഴ്ച അവസാനിച്ചുവെന്നും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള അനുമതി ഞായറാഴ്ചയോടെ അവസാനിക്കുമെന്നും ഇവ പുതുക്കി നല്‍കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 11-ന് മുന്‍പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്ക് മാത്രമായിരുന്നു ഇളവ് നല്‍കിയിരുന്നത്.അമേരിക്കയുടെ വിലക്കുകള്‍ക്കിടയിലും കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലെത്തുന്നത്.





























