ന്യൂയോർക്ക് : രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയായ അമേരിക്കൻ നിവാസികൾക്ക് ഇളവുകൾ അനുവദിച്ച് യുഎസ്. വാക്സിനേഷൻ ചെയ്‌തയാളുകൾ ഒറ്റയ്‌ക്കോ വാക്‌സീൻ എടുത്തവരുമായോ ചേർന്നു പുറത്ത് പോവുമ്പോഴോ മാസ്‌ക് നിർബന്ധമല്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലും വീട്ടിനകത്തും മാസ്‌ക് ധരിക്കണം – പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകൾ വൈറസ് പരത്താനിടയില്ല എന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗനിർദേശങ്ങൾ. വാക്‌സീൻ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയെങ്കിലുമായ ആളുകൾക്ക് ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യുന്നതിനും മാസ്‌കില്ലാതെ പുറത്തുപോകാം– യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സെന്റർ മേധാവി ഡോ. റൊഷേൽ വാലെൻസ്‌കി പറഞ്ഞു.
ആകെ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങൾ വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റർ അറിയിച്ചു. അമേരിക്കയിൽ ഇതുവരെ 95 ലക്ഷം ആളുകളാണ് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയത്. പുതിയ മാർഗനിർദേശങ്ങളെ പിന്തുണച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. വാക്‌സീൻ സ്വീകരിക്കുന്നത് ദേശസ്നേഹപരമായ പ്രവൃത്തിയാണ്. നിങ്ങൾക്കും നിങ്ങൾക്ക് ചുറ്റുമുള്ളവർക്കും സംരക്ഷണം ലഭിക്കാൻ അത് സഹായകമാകുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും സഹായകരമാണ്. വാക്‌സീൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ മാർഗരേഖയെന്നും ജോ ബൈഡൻ പറഞ്ഞു.