വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് 2018 ൽ നൽകിയ ഉപരോധ ഇളവ് പിൻവലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു, ഇത് പ്രധാന ടെർമിനൽ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ ബാധിച്ചേക്കും. സെപ്റ്റംബർ 29 മുതലാണ് ഉപരോധം പ്രാബല്യത്തിൽ വരുന്നത്. ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ-പ്രൊലിഫറേഷൻ ആക്ട് (ഐഎഫ്‌സിഎ) പ്രകാരം പുറപ്പെടുവിച്ച ഇളവ്, യുഎസ് പിഴകൾ നേരിടാതെ ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കും തുറമുഖത്തിന്റെ പ്രവർത്തനം തുടരാൻ അനുവദിച്ചു. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു വ്യാപാര പാത നൽകുന്നതിനാൽ ചബഹാർ ഇന്ത്യയ്ക്ക് തന്ത്രപരമായ പ്രാധാന്യമുള്ളതാണ്.
സെപ്റ്റംബർ 16-ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാൻ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ സമ്മർദ്ദ നയത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് വ്യക്തമാക്കുന്നു. ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നവർ ഉപരോധത്തിന്റെ അപകടസാധ്യത തിരിച്ചറിയണമെന്ന് നേരത്തെ ബൈഡൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യക്ക് ഇളവും നൽകിയിരുന്നു. ഈ ഇളവാണ് ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞത്.





























