കൊല്ലം : അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തിൽ പങ്കുള്ളവര്‍ ശിക്ഷിക്കപ്പെടാൻ നിയമനടപടിയുമായി ഏത് അറ്റം വരെയും പോകുമെന്ന് ഉത്രയുടെ കുടുംബം. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഉത്രയുടെ അച്ഛൻ പറഞ്ഞു. കൊലപാതകത്തില്‍ സൂരജിന്‍റെ കുടുംബത്തിന് പങ്കുണ്ടെന്നും പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉത്രയുടെ അച്ഛൻ പറഞ്ഞു.
ഉത്ര കൊലപാതക കേസിൽ അറസ്റ്റിലായ സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വർണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാൻ ശ്രമിക്കുന്നത്. മുപ്പത്തി ഏഴര പവൻ സ്വർണ്ണം സൂരജിന്‍റെ പുരയിടത്തിൽ നിന്ന് കണ്ടെടുത്തിരുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണ്ണം പുരയിടത്തിൽ കുഴിച്ചിട്ടതായി സുരേന്ദ്രൻ സമ്മതിച്ചത്. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടോ എന്നറിയാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. സൂരജിന്‍റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്രയുടെ സ്വർണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.