കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. വിദ്യാർഥി കാലത്ത് തന്നെ പുരോഗമന പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരികയും തുടർന്ന് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ഭാരവാഹിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായും, തലശ്ശേരിയിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായും കേരള നിയമസഭയുടെ സ്പീക്കറായും ഷംസീർ ഉയർന്നത് ഏതെങ്കിലും സമുദായ നേതാവിന്റെ ഔദാര്യം വാങ്ങിയോ തിണ്ണ നിരങ്ങിയോ അല്ല.
അത് വർഷങ്ങളായുള്ള സംഘടനാ പ്രവർത്തനത്തിന്റെ കരുത്തിലും കഴിവിലും രാഷ്ട്രീയ നിലപാടുകളിലും ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയിലൂടെയാണ്. അതുകൊണ്ടുതന്നെ ഷംസീറിന് വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആ സർട്ടിഫിക്കറ്റ് നാലായി മടക്കി താങ്കളുടെ കൈയിൽ തന്നെ വെച്ചോളൂ. മഹാനായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ രൂപീകരിച്ച പ്രസ്ഥാനത്തിന്റെ നേത്യനിരയിലിരുന്ന് മനുഷ്യരെ മതത്തിന്റെയും സമുദായത്തിന്റെയും കണ്ണടയിലൂടെ മാത്രം അളക്കുന്ന വെള്ളാപ്പള്ളിയുടെ ഇടുങ്ങിയ കാഴ്ചപ്പാട് ഗുരുവിന്റെ തന്നെ ദർശനങ്ങളെ അപമാനിക്കുന്നത് തുല്യമാണ്.
ആരെക്കുറിച്ചും എന്ത് പോക്രിത്തരവും വിളിച്ചുപറയാമെന്ന ധാരണയും, ധാർഷ്ട്യവും ഈ നാടിന് അംഗീകരിക്കാനാവില്ല. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ അളക്കുന്ന ആ വൃത്തികെട്ട രാഷ്ട്രീയവും നാവുമായി കമ്യൂണിസ്റ്റുകാർക്ക് മാർക്കിടാൻ വരരുത്. ഈ നാടിനെ മലീമസമാക്കുന്ന ഇത്തരം സമീപനങ്ങളെ അംഗീകരിച്ച ചരിത്രം കേരളത്തിനില്ലെന്ന് വെള്ളാപ്പള്ളി ഓർക്കണമെന്നും സനോജ് പറഞ്ഞു.






























