തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രി വി.ശിവൻകുട്ടി. തന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനാകില്ല. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. അതിനാൽ കോടതിക്ക് പുറത്ത് കൂടുതൽ വിശദീകരണത്തിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍ രംഗത്തെത്തിയിരുന്നു. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതൽ ഹർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയായിരുന്നു പുതിയ ന്യായങ്ങളുമായി പ്രതിഭാഗമെത്തിയത്.
മന്ത്രി വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. വിടുതൽ ഹർജിയിൽ സഹപ്രവർത്തകരെ കൂടി പ്രതികൂട്ടിലാക്കിയായിരുന്നു പ്രതികളായ എൽഡിഎഫ് നേതാക്കളുടെ വാദം. സ്പീക്കറുടെ ഇരിപ്പിടത്തിൽ കയറിയ തോമസ് ഐസക്കിനെയും സുനിൽകുമാറിനെയും ബി.സത്യനെയും എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്നായിരുന്നു ചോദ്യം ഉയർന്നത്.
പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണെന്നും 21 മന്ത്രിമാർ ഉള്‍പ്പടെ 140 ജനപ്രതിനിധികള്‍ ഉണ്ടായിട്ടും പോലീസുകാരെയാണ് സാക്ഷികളാക്കിയത്. വാച്ച് ആന്‍റ് വാർഡൻമാരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.