കൊച്ചി : 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിനു നല്‍കി. ഈ തുക സൗജന്യമായി വാക്സീന്‍ നല്‍കാന്‍ ഉപയോഗിച്ചുകൂടെയെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. അതേസമയം ഇതു നയപരമായ കാര്യമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. വാക്‌സീന്‍ നയം മാറിയതോടെ വാക്‌സീന്‍ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു. ജുഡീഷ്യല്‍ ഓഫിസര്‍മാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് എന്നു സംസ്ഥാന സര്‍ക്കാരിനോടു കോടതി ചോദിച്ചു.
കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ഡൗണിലും കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. കോവിഡ് വാക്‌സിനേഷന്‍ ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ ‘ജന്‍ ആന്തോളന്‍ കോവിഡ്-19 വാക്‌സിനേഷന്‍’ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ ജനതയ്ക്ക് ശാസ്ത്രീയമായി വിജയിച്ച സുരക്ഷിതമായ വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി തുല്യനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു വിതരണ സമ്പ്രദായമാണ് കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ കൈക്കൊള്ളുക എന്നും പറയുകയുണ്ടായി. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് കോവിഡ് മുന്‍നിരപ്രവര്‍ത്തകര്‍, 60 വയസ്സിന് മുകളിലുള്ളവര്‍, 45 വയസ്സിനു മുകളിലുള്ള ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കായി വാക്‌സിന്‍ നിജപ്പെടുത്തുകയുംചെയ്തു. പിന്നീട് 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനായി കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
തുടക്കംമുതല്‍ ഇന്നുവരെ ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് എടുക്കുകയും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായും സ്വകാര്യ ആശുപത്രികള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഒരു ഡോസിന് 250 രൂപ നിരക്കില്‍ ഈടാക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വിതരണം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെ ഇന്ത്യ 84 രാജ്യങ്ങളിലേക്കായി 65 ദശലക്ഷം ഡോസ് വാക്‌സിന്‍ കയറ്റുമതി ചെയ്തതായി പറയപ്പെടുന്നു. വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുക എന്നത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗം വന്നതോടെ സ്ഥിതിഗതികള്‍ പിടിവിട്ടു പോകുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍.