കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ 33 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസാധാരണ നടപടി. ഓഡിറ്റ് റിപ്പോർട്ട് ചോർന്നത് അന്വേഷിക്കണമെന്നും നിർദേശമുണ്ട്. വൈക്കം ദേവസ്വം ഓഡിറ്റ് ഓഫിസറായി ഇടത് അനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗം ഉണ്ണി പൊന്നപ്പനെ നിയമിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി മാറ്റിയെങ്കിലും പകരം ചുമതലയ്ക്ക് ആളെത്താത്തതിനാൽ പദവിയിൽ തുടരുകയാണ്. മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ ഏകദേശം 33 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ദേവസ്വം ചങ്ങനാശേരി ഗ്രൂപ്പിലെ കൊടുപ്പുന്നക്കാവ് ദേവസ്വം മേൽശാന്തിയാണ് ഇപ്പോൾ വൈക്കത്ത് ഓഡിറ്ററായി നിയമനം ലഭിച്ച ഉണ്ണി പൊന്നപ്പൻ. വൈക്കം കൃഷ്ണൻ കോവിലിൽ മുൻപ് മേൽശാന്തിയായി ജോലി നോക്കിയ അവസരത്തിൽ സാമ്പത്തിക ക്രമക്കേടിനു വിജിലൻസ് ഡിവൈഎസ്പിയുടെ റിപ്പോർട്ട് പ്രകാരം 2023 ജൂൺ 8നു സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. വൈക്കം അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസിൽ ഏറെനാളായി ഓഡിറ്റർ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജൂനിയർ സൂപ്രണ്ടിനായിരുന്നു ചുമതല. ഇക്കഴിഞ്ഞ ജൂൺ 9 മുതൽ 15 വരെ ജൂനിയർ സൂപ്രണ്ട് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്ഷേത്രത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയത്. വിവിധ വഴിപാടുകൾക്കും അനുബന്ധ സാമഗ്രികൾക്കുമായി വാങ്ങിയ ഏകദേശം 33 ലക്ഷം രൂപ യഥാസമയം ദേവസ്വം അക്കൗണ്ടിൽ അടച്ചിട്ടില്ലാത്തതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജെ.എസ്.വിഷ്ണുവിനെതിരെ നടപടിക്ക് അസി. ദേവസ്വം കമ്മിഷണർ ശുപാർശയും ചെയ്തിരുന്നു.






























