ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അന്ത്യവിശ്രമത്തിനായി വലിയചുടുകാട് രക്തസാക്ഷി മണ്ഡപം തയാറായി. നേതാക്കളെ സംസ്കരിക്കുന്ന പതിവു സ്ഥലത്തുനിന്ന് അല്‍പ്പം മാറിയാകും വിഎസിന് അന്ത്യവിശ്രമം. പതിവുസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണിത്. വലിയ ചുടുകാട്ടില്‍ ബാരിക്കേഡ് തിരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇരിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാക്കി. ഇവിടെ സംസ്കാരച്ചടങ്ങുകള്‍ക്കായി ആയിരം പേര്‍ക്കാകും ഇരിപ്പിടം. അതേസമയം, വി.എസിന്റെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനം തുടരുകയാണ്. തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ട്.
ബീച്ച് റിക്രിയേഷന്‍ മൈതാനത്തിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ 2,000 പേര്‍ക്കുള്ള ഇരിപ്പിടമുണ്ടാകും. തുടർന്ന് സിസിഎസ്ബി റോഡ്, കണ്ണന്‍വര്‍ക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയന് വഴി, തിരുവമ്പാടി വഴി വലിയ ചുടുകാട് എത്തിക്കും. പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കടപ്പുറത്ത് സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ വാഹനഗതാഗത ക്രമീകരണവുമുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള പാര്‍ക്കിംഗ് കടപ്പുറത്തെ മേല്‍പ്പാലത്തിനു താഴെയാണ്. സുരക്ഷയ്ക്കായി പോലീസിനെയും വിന്യസിക്കും.





























