തിരുവനന്തപുരം: വള്ളക്കടവിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോട് കോട്ടമൺപാറ ഇലവുങ്കൽ വീട്ടിൽ നന്ദു (19), ചിറ്റാർ മാൻപീലിക്കാവ് ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെച്ചെരുവിൽ അദ്വൈത് (19) എന്നിവരെയാണ് വലിയതുറ പോലീസ് പിടികൂടിയത്. വള്ളക്കടവ് വയ്യാമൂല സ്വദേശിനിയായ കുമാരി ഷീലയുടെ (64) ഒരുപവൻ സ്വർണമാലയാണ് പ്രതികൾ കവർന്നത്. 18-ാം തീയതി രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. വീടുകളിൽ ട്യൂഷൻ എടുത്തശേഷം വീട്ടിലേക്ക് നടക്കുകയായിരുന്ന ഷീലയുടെ പിന്നാലെയെത്തിയ ഹെൽമറ്റ് ധരിച്ച യുവാക്കൾ ബൈക്കിൽനിന്ന് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അധ്യാപിക ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ച് പോലീസിന് കൈമാറി. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. തിരുവനന്തപുരം നഗരം, കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തുറയിലെത്തിയ പ്രതികളെ ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച മാല ചാലയിലെ ഒരു കടയിൽ 50,000 രൂപയ്ക്ക് വിറ്റതായി പോലീസ് കണ്ടെത്തി. ലഭിച്ച പണത്തിൽ 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് മൊബൈൽ ഫോണുകൾ വാങ്ങിയതായും ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ബി.എസ്. സജിമോൻ പറഞ്ഞു. മാല പോലീസ് കണ്ടെടുത്തു.






























