പത്തനംതിട്ട : നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഉയർന്ന പ്രദേശങ്ങളിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ആദ്യ ഉന്നത ജലസംഭരണിയുടെയും ജലവിതരണ ശൃംഖലയുടെയും ബൂസ്റ്റർ പമ്പിംഗ് സ്റ്റേഷന്റെയും നിർമ്മാണ ഉദ്ഘാടനം നടത്തി. ഒന്നാം വാർഡിലെ വാളുവെട്ടുംപാറ – പരുവപ്ലാക്കൽ കുടിവെള്ള പദ്ധതി എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നിലവിലെ നഗരസഭ ഭരണസമിതിയുടെ മുന്നിലെ പ്രധാന വെല്ലുവിളിയായിരുന്നു കുടി വെള്ളക്ഷാമം.
ജില്ലാ ആസ്ഥാനത്തിന് പര്യാപ്തമായ തരത്തിൽ ഒരു സമ്പൂർണ്ണ കുടിവെള്ള പദ്ധതിയെ കുറിച്ച് ഭരണസമിതി ആലോചനകൾ തുടങ്ങി. 24 മണിക്കൂറും നഗരത്തിൽ ശുദ്ധജലം വിതരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഭരണസമിതി നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായി അമൃത് 2.0 പദ്ധതിയിൽ പല ഘട്ടങ്ങളായി 28.50 കോടി രൂപ നഗരസഭയ്ക്ക് അനുവദിക്കപ്പെട്ടു. ഒന്നാം ഘട്ടത്തിൽ പാമ്പൂരി പാറയിലെ ഇൻടേക്ക് വെല്ലിന്റേയും കളക്ഷൻ ചേമ്പറിന്റെയും നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ നഗരത്തിന്റെ വിവിധ വാർഡുകളിൽ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറി പുതിയവ സ്ഥാപിച്ചു.
10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണത്തിന് മൂന്നാംഘട്ടത്തിൽ തുടക്കം കുറിച്ചു. നിലവിൽ നഗരത്തിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 60 ലക്ഷം ലിറ്റർ വെള്ളമാണ്. ഇത് തികച്ചും അപര്യാപ്തമാണ്. പുതിയ പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നഗരത്തിൽ ദിവസേന 130 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുദ്ധജലത്തിന്റെ തോത് വർദ്ധിപ്പിച്ചാലും നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്താൻ കഴിയില്ല എന്ന പ്രശ്നം ഇതിനിടയിൽ ഭരണസമിതിയുടെ ശ്രദ്ധയിൽ വന്നു. ഇതിനുള്ള പരിഹാരം ഉയർന്ന പ്രദേശങ്ങളിൽ ഓവർ ഹെഡ് ജലസംഭരണി നിർമ്മിച്ച് ബൂസ്റ്റർ സംവിധാനം നടപ്പാക്കുകയാണ് എന്ന് വാട്ടർ അതോറിറ്റി അഭിപ്രായപ്പെട്ടു. തുടർന്ന് നടത്തിയ ശ്രമകരമായ ഇടപെടലിലൂടെ അമൃത് പദ്ധതിയിൽ എട്ടരക്കോടി രൂപ കൂടി അനുവദിക്കപ്പെട്ടു.
വാളുവെട്ടും പാറ – പരുവപ്ലാക്കൽ കൂടാതെ പൂവമ്പാറ, വഞ്ചിപൊയ്ക എന്നീ സ്ഥലങ്ങളിലാണ് ട്രാൻസ്മിഷൻ നെറ്റ്വർക്ക് ഓവർ ഹെഡ് റിസർവ്വോയർ ബൂസ്റ്റർ പമ്പിംഗ് സ്റ്റേഷൻ സംവിധാനം നടപ്പാക്കുന്നത്. ഇവയുടെ നിർമ്മാണ ഉദ്ഘാടനം നവംബർ 1, 2 തീയതികളിലായി നടക്കും. വാളുവെട്ടും പാറ – പരുവപ്ലാക്കൽ പദ്ധതിക്ക് ആവശ്യമായ സ്ഥലം സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ കോൺഗ്രിഗേഷന്റെ കീഴിലുള്ള സെന്റ് എലിസബത്ത് സ്നേഹഭവൻ (സിസ്റ്റർ ജോയ് മരിയ) പത്തനംതിട്ട, എൽസി ചെറിയാൻ – ഒറ്റുകല്ലിൽ എന്നിവരാണ് നഗരസഭയ്ക്ക് സൗജന്യമായി നൽകിയത്.
നാല് വാർഡിലെ ജനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ ശോഭ കെ മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എബ്രഹാം വർഗീസ്, CDS ചെയർപേഴ്സൺ പൊന്നമ്മ ശശി, എം ജെ രവി, അമ്യത് കോ ഓർഡിനേറ്റർ ആദർശ് ദേവരാജ്, യൂത്ത് കോ ഓർഡിനേറ്റർ അജിൻവർഗ്ഗീസ്, സംഘാടക സമിതി ചെയർമാൻ പി എസ് പ്രസാദ്, കൺവീനർ കെ സി സൈമൺ, സിഡിഎസ് അംഗം വൽസമ്മ തോമസ്, എഡിഎസ് ചെയർപേഴ്സൺ ലീലാമ്മ തോമസ് തുടങ്ങിയവർ പങ്കെടുത്തു.































