തിരുവനന്തപുരം : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയഗീതമായ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ രക്ഷവിമർശനവുമായി എൽ.ഡി.എഫ് നേതാവ് പി.എ. മുഹമ്മദ് റിയാസ്. ഇത് ഒരു മതപരമായ പ്രശ്നമല്ലെന്നും രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും വെല്ലുവിളിയുയർത്തുന്ന രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം തന്നെ മതനിരപേക്ഷ മനസ്സുകളിൽ ഉണ്ടായ ആശങ്ക ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്ന് റിയാസ് പറഞ്ഞു.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ ബഹുസ്വര സമൂഹത്തിന് അംഗീകരിക്കാവുന്നതാണെങ്കിലും ബാക്കിയുള്ള വരികൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നത് മുൻപേ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ആദ്യ രണ്ട് ഈരടികൾ മാത്രമാണ് ഉചിതം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.






























