കൊച്ചി : കണ്ണൂർ സർവ്വകലാശാല വി സി പുനർ നിയമനത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കണ്ണൂർ വി സി യുടെ പുനർനിയമനം അംഗീകരിച്ച സിംഗിൾ ബെഞ്ച് തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഫയലിൽ സ്വീകരിക്കാതെ തളളിയിരുന്നു. വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും സേർച്ച് കമ്മറ്റിയുടെ അനുമതി വേണ്ടെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ കണ്ടെത്തൽ.
സർവകലാശാല വിവാദം കത്തി നിൽക്കെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനത്തു മടങ്ങിയെത്തും. ചാൻസിലർ സ്ഥാനം ഏറ്റെടുക്കില്ല എന്ന് ഗവർണ്ണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി ഇന്ന് പത്തു ദിവസം പിന്നിടുന്നു. സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ല എന്ന വ്യക്തമായ ഉറപ്പ് ഇല്ലാതെ തീരുമാനം പുനപരിശോധിക്കില്ല എന്ന നിലപാടിൽ ആണ് ഗവർണർ. രാത്രി 8ന് കൊച്ചിയിൽ ആണ് ഗവർണ്ണർ എത്തുന്നത്. തിരുത്തേണ്ട കാര്യം ഒന്നും ഇല്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എങ്കിലും ഗവർണ്ണറുമായി ചർച്ച നടത്താൻ സാധ്യത ഉണ്ട്.