പത്തനംതിട്ട: തിരുവല്ലയിലെ കള്ളനോട്ട് സംഘത്തിൽ കൂടുതൽ പ്രതികൾ അടങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണന്നും കേസിൽ രാഷട്രീയ ഇടപെടൽ വരാത്ത തരത്തിൽ സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ആവശ്യപ്പെട്ടു. പിടിയിലായ സംഘത്തിന് ഭരണകക്ഷി എംഎൽഎയോടും കൂട്ടാളികളോടും ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ അന്വേഷണ പരിധിയിൽ വരണം. കേസിലെ രാഷ്ട്രീയ ഇടപെടൽ നിലവിലെ അന്വേഷണത്തെ ബാധിക്കും. പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം.
ജില്ലയില്‍ കള്ളനോട്ട് സംഘം വ്യാപകമാവുന്നതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നോട്ട് നിര്‍മാണ സംഘത്തെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയടക്കം നാലുപേരാണ് പോലീസ് പിടിയിലായത്. ഇവരുടെ മൊഴിയില്‍ നിന്നും നോട്ട് ഇരട്ടിപ്പിനായി ഉന്നതരുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇതിനായി പ്രതികളെ സമീപിച്ചവരില്‍ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ചിലവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സംഭവം ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്നും താജുദ്ദീൻ നിരണം ആവശ്യപ്പെട്ടു.






























